ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ വ്യാജ ഉള്ളടക്കം നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് 2023ലെ ഐടി നിയമത്തിലെ ഭേദഗതികൾ റദ്ദാക്കിയ ബോംബെ ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി മൂന്നംഗ ബെഞ്ച് പരിശോധിക്കുമെന്ന് സുപ്രീംകോടതി. ഭേദഗതി ഭരണഘടനാവിരുദ്ധമെന്നു വിശേഷിപ്പിച്ച 2024 ലെ ബോംബെ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ചുകൊണ്ടായിരുന്നു സുപ്രീംകോടതി നടപടി.
ഓണ്‍ലൈൻ മാധ്യമങ്ങളിലെ വ്യാജ ഉള്ളടക്കം തിരിച്ചറിയുന്നതിനായി മുന്നോട്ടുവച്ച വസ്തുതാ പരിശോധന യൂണിറ്റുകളുടെ (ഫാക്ട് ചെക്ക് യൂണിറ്റുകളുടെ) സാധുത സംബന്ധിച്ച് പ്രധാന ചോദ്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഇന്നലത്തെ വാദത്തിനിടയിൽ നിരീക്ഷിച്ചു. ഭരണഘടനാമൂല്യങ്ങളിൽ വിട്ടുവീഴ്ച നടത്താതെ സന്തുലിതാവസ്ഥ നിലനിർത്തി ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതിന്റെ ആവശ്യകത ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി. ബോംബൈ ഹൈക്കോടതി ഉത്തരവിനെതിരേ കേന്ദ്രസർക്കാരാണു സുപ്രീംകോടതിയെ സമീപിച്ചത്.
ഒരു നർമമോ ആക്ഷേപഹാസ്യമോ വിമർശനമോ അടിച്ചമർത്താൻ ഉദ്ദേശ്യമില്ലെന്ന് കേന്ദ്രസർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞു. അതേസമയം ഫാക്ട് ചെക്ക് യൂണിറ്റുകളുടെ സാധുതയാണു ചോദ്യം ചെയ്തതെന്ന് നിയമത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ച സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുണാൽ കമ്രയ്ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അരവിന്ദ് ദത്തർ വ്യക്തമാക്കി. എന്നാൽ ചില ഓണ്‍ലൈൻ മാധ്യമങ്ങളുടെ പ്രവർത്തനരീതി അപകടകരമാണെന്ന് ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി. ദേശീയ നയത്തിനെതിരായ ചില വ്യാജവാർത്തകൾ ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് ഇക്കാര്യം പറഞ്ഞത്.
2023ലെ ഐടി നിയമത്തിലെ ഭേദഗതിയാണു ബോംബൈ ഹൈക്കോടതിക്കു പിന്നാലെ സുപ്രീംകോടതിയിലും വെല്ലുവിളിക്കപ്പെടുന്നത്. നിയമപ്രകാരം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്ത ഫാക്ട് ചെക്ക് യൂണിറ്റ് കണ്ടെത്തിയാൽ അതത് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ ഉള്ളടക്കം നീക്കം ചെയ്യണം. ഇതിലെ ഭരണഘടനാ സാധുതയാണ് സുപ്രീംകോടതി ഇനി പരിശോധിക്കുക.